കല്ലമ്പലം: ദീർഘനാളത്തെ പരിത്യാഗവും സാധനയും കൊണ്ട് നേടിയെടുത്ത സംഗീതവും പാട്ടും നാടിന് സമർപ്പിച്ച് ശ്രദ്ധേയനാകുകയാണ് പതിനഞ്ചുകാരനായ ആദിൽ അലി. ആലംകോട് പള്ളിമുക്ക് അറഫയിൽ അലി അക്ബറിെൻറയും സാദത് ബീഗത്തിെൻയും മകനായ ആദിൽ അലി കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
സംഗീതത്തിലും പഠനത്തിലും അഞ്ചാം ക്ലാസ് മുതൽതന്നെ സ്കൂൾ ഫസ്റ്റാണ് ഈ മിടുക്കൻ. പിതാവിെൻറ ബിസിനസ് സംബന്ധമായി തമിഴ്നാട്ടിലെ മധുരയിലായിരുന്നു ആദിലിെൻറ ബാല്യം.
മൂന്നാം വയസ്സിൽ തുടങ്ങിയ സംഗീതസാധന പതിനഞ്ചാം വയസ്സിലെത്തുമ്പോൾ, പിന്നിട്ട നാൾവഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അഭിമാനനേട്ടങ്ങൾ ഒരു പതിനഞ്ചുകാരന് വെട്ടിപ്പിക്കാവുന്നതിലേറെയാണ്. കെ.ടി.സി.ടി സ്കൂൾ ആദിലിനുള്ളിലെ ഗായക പ്രതിഭയെ കണ്ടെത്തുകയും സൽമ ടീച്ചറുടെ മേൽനോട്ടത്തിൽ സ്കൂൾ കലോത്സവവേദികളിൽ നിറഞ്ഞുനിൽക്കാൻ പര്യാപ്തനാക്കിത്തീർക്കുകയും ചെയ്തു.
എച്ച്.എസ് വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും ഉറുദു സംഘഗാനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയതോടെ സ്കൂൾ അധികൃതരും വീട്ടുകാരും നാട്ടുകാരും ഒന്നടങ്കം അവന് പിന്തുണയുമായെത്തി.
പിന്നീടങ്ങോട്ടുള്ള യാത്ര പ്രമുഖരുടെ ശീക്ഷണത്തിലുള്ള സംഗീതാഭ്യസനമായിരുന്നു. റീജ, ടുട്ടു, സ്റ്റാൻലി, ഉഷ തുടങ്ങിയ അധ്യാപകരുടെ കീഴിൽ സംഗീതമഭ്യസിച്ച ആദിൽ ഇപ്പോൾ പാർവതീപുരം പത്മനാഭ അയ്യരുടെ കീഴിൽ ക്ലാസിക്കൽ സംഗീതം പഠിക്കുകയാണ്.
മാപ്പിളപ്പാട്ടിൽ ആരംഭിച്ച സംഗീതസപര്യ കർണാടക സംഗീതം, ശാസ്ത്രീയ സംഗീതം, ക്ലാസിക്കൽ സംഗീതം, ഇതര വായ്പ്പാട്ടുകൾ എന്നിവയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾതന്നെ നിരവധി വേദികളിൽ കച്ചേരികൾ നടത്തിക്കഴിഞ്ഞു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടര മണിക്കൂർ കച്ചേരി നടത്തി ശ്രദ്ധേയനായി.
ഗുരുവായൂർ ക്ഷേത്ര മുറ്റത്തും കച്ചേരി നടത്താൻ ഭാഗ്യം ലഭിച്ചു. വിവിധ സംഗീതോപകരണങ്ങളിലും പ്രാവീണ്യം നേടി. ജന്മനാട്ടിൽനിന്ന് സംസ്ഥാനതലത്തിലും നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ആദിൽ 2019 ൽ ദേശീയ ബാലതരംഗം സംഘടിപ്പിച്ച ശലഭമേളയിൽ ശലഭരാജ പട്ടം നേടിയിരുന്നു. ശിവഗിരിമഠ പുരസ്കാരവും ആദിലിനെ തേടിയെത്തി.
താൻ അഭ്യസിച്ച സംഗീതവും പാട്ടും തെൻറ നാട്ടിലെ കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനും സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയും സ്വരലയ എന്ന പേരിൽ ഒരു സംഗീത പഠനകേന്ദ്രം ആരംഭിച്ചിരിക്കുകയാണ്.
വിദൂരസ്ഥലങ്ങളിൽ പോയി സംഗീതം പഠിക്കാൻ സൗകര്യമില്ലാത്ത തെൻറ നാട്ടിലെ കുട്ടികളെ തനിക്കൊപ്പം വളർത്തിയെടുക്കാനുള്ള ആദിലിെൻറ ഉദ്യമത്തിന് നാട്ടുകാരുടെയും ആശീർവാദമുണ്ട്. വഞ്ചിയൂർ ജങ്ഷനിൽ ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് സ്വരലയ പ്രവർത്തനമാരംഭിച്ചത്.

