കൊട്ടിയം: കൊട്ടിയം ജങ്ഷന് സമീപം റവന്യൂ വകുപ്പ് ഏറ്റെടുത്ത സ്ഥലം വീണ്ടും സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകിയതായി പരാതി. കൊട്ടിയത്തെ കൊച്ചുചിറ മൈതാനം പതിച്ചുനൽകിയ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമായത്.
കൊച്ചുചിറയിലെ 3.40 ഏക്കർ സ്ഥലത്തുനിന്ന് രണ്ടേക്കർ അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകിയതായി 2008ൽ ജില്ല ഭരണകൂടവും ലാൻഡ് റവന്യൂ കമീഷണറും കണ്ടെത്തിയിരുന്നു.
തുടർന്ന് സ്ഥലം നൽകിയ നടപടി റദ്ദാക്കി. ഇതിനെതിരെ വസ്തു ലഭിച്ച വ്യക്തി കോടതിയെ സമീപിച്ചെങ്കിലും ജില്ല ഭരണകൂടത്തിെൻറ നടപടി കോടതി ശരിവെക്കുകയായിരുന്നു. തുടർന്ന് സ്ഥലം തിരികെ ഏറ്റെടുത്ത റവന്യൂ ഉദ്യോഗസ്ഥൻ സർക്കാറിെൻറയോ കോടതിയുടെയോ ഉത്തരവില്ലാതെ വീണ്ടും സ്വകാര്യ വ്യക്തിക്ക് നൽകിയെന്നാണ് ആരോപണം.
സ്ഥലം വീണ്ടും നൽകിയ നടപടിക്കെതിരെ വിജിൽ നെറ്റ് എന്ന സംഘടന ജില്ല ഭരണകൂടത്തിനും സർക്കാറിനും പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ലത്രെ.
3.40 ഏക്കർ സർക്കാർ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ചുറ്റുമതിൽ നിർമിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം അനുവദിക്കരുതെന്നും ആവശ്യമുയർന്നു. ഭൂമി കൈമാറ്റ നീക്കത്തിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ഉൾെപ്പടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്ന് വിജിൽ നെറ്റ് പൗരസമിതി ഭാരവാഹികളായ ഹരിചന്ദ്രൻ, കെ.ബി. ഷഹാൽ, ഷിബു പണിക്കർ, എഡ്മണ്ട് നിക്കോളാസ് എന്നിവർ ആവശ്യപ്പെട്ടു.
സ്ഥലം കൊല്ലം രൂപതയുടേതെന്ന് ബിഷപ്
കൊല്ലം: കൊട്ടിയം ജങ്ഷന് സമീപത്തെ വിവാദസ്ഥലം മുൻ രൂപത അധ്യക്ഷൻ ബിഷപ് ബെൻസിഗർ 86 വർഷംമുമ്പ് സ്വകാര്യ വ്യക്തിയിൽനിന്ന് വിലയ്ക്ക് വാങ്ങിയതാണെന്ന് കൊല്ലം രൂപത.
തങ്ങളുടെ കൈവശമുള്ള മൂന്നേക്കറിൽപരം സ്ഥലത്ത് കൈയേറ്റശ്രമം നടക്കുന്നതായും ബിഷപ് പോൾ മുല്ലശ്ശേരി കുറ്റപ്പെടുത്തി. സ്ഥലം കൊല്ലം രൂപതയുടേതല്ലെന്ന ആക്ഷേപം വ്യാജ പ്രചാരണമാണെന്ന് ബിഷപ്പിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി. വികാരി ജനറൽ വിൻസൻറ് മച്ചാഡോ, ഫാ. സഫറിൻ തുടങ്ങിയവർ പങ്കെടുത്തു.

