കുളത്തൂപ്പുഴ: വനത്തിനുള്ളിലെ കോളനികളില്‍നിന്ന് ഒഴിഞ്ഞുപോകുന്നതിന് സ്വയം സന്നദ്ധരായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ പതിനഞ്ചു ലക്ഷം രൂപ വീതം നല്കി വനത്തിന് പുറത്തേക്ക് മാറ്റി താമസിപ്പിക്കുന്ന പദ്ധതിക്ക് കേരളത്തിലാദ്യമായി കുളത്തൂപ്പുഴയില്‍ തുടക്കമായി.
മന്ത്രി കെ. രാജു ചണ്ണമല സ്വദേശികളായ കുടുംബങ്ങള്‍ക്ക് ആദ്യഗഡു തുക അനുവദിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കിഴക്കന്‍ വനമേഖലയിലെ നിരവധി കോളനി പ്രദേശങ്ങളില്‍ വർധിച്ചുവരുന്ന കാട്ടുമൃഗശല്യത്തെ തുടര്‍ന്ന് താമസക്കാര്‍ സ്വയം ഒഴിഞ്ഞുപോകുന്നതിനുള്ള സന്നദ്ധത വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
ഡാലിക്കരിക്കം, മാത്രക്കരിക്കം, കട്ടിളപ്പാറ, റോസുമല തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാരായ നാട്ടുകാര്‍ സ്വയം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിെൻറ നടപടികളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേല്‍ അധ്യക്ഷതവഹിച്ചു.
വനം വകുപ്പ് ദക്ഷിണ മേഖലാ സി.സി.എഫ് സഞ്ജയന്, ഡി.കെ. വര്‍മ, ജി. പ്രമോദ്, ഹാബിറ്റാറ്റ് ചെയര്മാന് ഡോ. ജി. ശങ്കര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാ രാജേന്ദ്രന്, പഞ്ചായത്ത് പ്രസിഡൻറ് പി. അനില്‍കുമാര്‍, ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍, റീനാ ഷാജഹാന് എന്നിവർ പങ്കെടുത്തു.

