കുണ്ടറ (കൊല്ലം): വൈദ്യുതി പോസ്റ്റ് മധ്യഭാഗത്ത് നിലനിർത്തി കിഫ്ബി ധനസഹായത്തോടെ നിർമിച്ച റോഡ് വിചിത്രകാഴ്ചയാകുന്നു. മൺറോതുരുത്ത് പഞ്ചായത്തിലാണ് ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെ ഈ 'മികച്ച' ഉദാഹരണം. കനറാ ബാങ്ക്-പേഴുംതുരുത്ത് റോഡിൽ എസ്. വളവിന് 200 മീറ്റർ അടുത്താണ് അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ റോഡ് നിർമിച്ചത്. എന്നാൽ, അപകടം ഒഴിവാക്കാൻ പോസ്റ്റിൽ റിഫ്ലക്ടർ െവക്കുമെന്ന വിചിത്ര ന്യായം പറഞ്ഞ് കൈയൊഴിയുകയാണ് ഉദ്യോഗസ്ഥർ.
ആറ് മാസങ്ങൾക്ക് മുമ്പേ കരാറുറപ്പിച്ച റോഡിന് വീതി കൂടുമ്പോൾ പാതയോരത്തായിരുന്ന പോസ്റ്റ് പാതക്കുള്ളിലേക്ക് വരുമെന്ന് സാധാരണക്കാരന് പോലും മനസ്സിലാകും. വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡ് 90,000 രൂപയുടെ എസ്റ്റിമേറ്റും കിഫ്ബിക്ക് നൽകിയിരുന്നു.
കാലമിത്രയുമായിട്ടും പണി തുടങ്ങുന്നതിന് മുമ്പ് വൈദ്യുതിക്കാൽ മാറ്റുക എന്ന പ്രാഥമിക നടപടി എങ്ങുമെത്തിയില്ല. പണി വൈകിക്കേണ്ട എന്ന വിചിത്രന്യായമാണ് ടാറിങ്ങിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നത്.
പണി തീർന്ന റോഡ് വീണ്ടും കുഴിച്ച് പോസ്റ്റ് മാറ്റുമ്പോൾ ആ ഭാഗം തകർന്ന് കിടക്കും. ഇത് ആര് നന്നാക്കും എന്നത് കണ്ടറിയണം. രാത്രികാലങ്ങളിൽ വലിയ അപകടത്തിന് വഴിെവക്കുന്നതാണ് പോസ്റ്റിെൻറ ഇപ്പോഴത്തെ സ്ഥിതി. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതും സാമാന്യബുദ്ധി ഉപയോഗിക്കാത്ത ഉദ്യോഗസ്ഥരും വരുത്തിവെക്കുന്ന വിനക്ക് യാത്രക്കാരാണ് പിഴ നൽകേണ്ടിവരിക.

