കുണ്ടറ: കാൽകോടിയോളം രൂപ ചെലവഴിച്ച് സജ്ജമാക്കിയ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം അടച്ചുപൂട്ടി. കിഴക്കേകല്ലട പഞ്ചായത്താണ് 22,62,000 രൂപ ചെലവാക്കി ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെൻറ് സെൻറർ തുറന്നത്.
ഇവിടെ ഒരുരോഗിയെ പോലും ചികിത്സിച്ചിട്ടില്ലെന്നാണ് വിവരാവകാശരേഖ. 2020 ജൂലൈ 31ന് മന്ത്രി ജെ. മേഴ്സികുട്ടിയമ്മയാണ് കിഴക്കേകല്ലടയിലെ സ്വകാര്യ സ്കൂളിലെ ട്രീറ്റ്മെൻറ് സെൻറർ ഉദ്ഘാടനം ചെയ്തത്.
ഇരുന്നൂറോളം രോഗികളെ ചികിത്സിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. നിർമാണപ്രവർത്തനങ്ങൾക്ക് വേണ്ട സാധനസാമഗ്രികൾ വാങ്ങുന്നതിന് 10,19,058 രൂപ ചെലവായെന്ന് വിവരാവകാശ രേഖയിൽ പറയുന്നു. രോഗികൾക്കാവശ്യമായ കിടക്കകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുന്നതിന് 10,17,812 രൂപയുമായി.
സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ ട്രീറ്റ്മെൻറ് സെൻററിലെ രണ്ട് ക്ലാസ് മുറികളും ഓഫിസും സ്കൂൾ അധികൃതർക്ക് തുറന്നുനൽകി. ബാക്കിയുള്ള ക്ലാസ് മുറികൾ പൂട്ടി താക്കോൽ ഇപ്പോഴും സൂക്ഷിക്കുന്നത് പഞ്ചായത്താണ്.
കോവിഡിെൻറ രണ്ടാംതരംഗത്തിലെങ്കിലും ഇവിടെ രോഗികളെ ചികിത്സിപ്പിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

