കുണ്ടറ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സ്വതന്ത്ര സ്ഥാനാർഥിയും ഇ.എം.സി.സി ഡയരക്ടറുമായ ഷിജു വർഗീസ്.
കാറിലെത്തിയ സംഘം തന്നെ ബോംബ് എറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചു. പിന്നിൽ ആരാണെന്ന് അറിയില്ല. സംഭവത്തിൽ പരാതി നൽകാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. മൊഴി നൽകാനാണ് സ്റ്റേഷനിലേക്ക് വന്നത്. സ്വയം കത്തിക്കാനാണെങ്കിൽ അമേരിക്കയിൽ നിന്ന് ഇങ്ങോട്ട് വരേണ്ടതില്ലെല്ലോയെന്ന് ഷിജു വർഗീസ് ചോദിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അദ്ദേഹം സ്വയം സംഘടിപ്പിച്ചതാണിതെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. കാറിൽ നിന്നും ഇന്ധനം കണ്ടെടുത്തുവെന്നും ഇയാളെ സ്ഥലത്തുണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തുവെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഷിജുവിന്‍റെ വാഹനത്തിൽ നിന്ന് ഇന്ധനം കണ്ടെത്തിയിട്ടില്ലെന്ന് കണ്ണനല്ലൂർ പൊലീസ് പറഞ്ഞു.
ഇദ്ദേഹം സഞ്ചരിച്ച കാറിന് നേരെ എറിഞ്ഞ ദ്രാവകം നിറച്ച കുപ്പി കാറിന് പിന്നിൽ തട്ടി തെറിച്ച് തീ പിടിച്ചെങ്കിലും അപകടം ഒഴിവായി.
ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കണ്ണനല്ലൂർ-കുണ്ടറ റോഡിൽ പാലമുക്കിനും കുരീപ്പളളിയ്ക്കും ഇടയിൽ ആ ളൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. സംഭവം നടന്നയുടൻ അതുവഴി വരികയായിരുന്ന കണ്ണനല്ലൂർ എസ്.ഐ.സുന്ദരേശന്‍റെ നേതൃത്വത്തിലുള്ള സംഘം തീയണക്കുകയാണുണ്ടായത്.
പിന്നാലെ വന്ന കാറിൽ നിന്നാണ് ബോംബ് കത്തിച്ച് എറിഞ്ഞതെന്നാണ് കാറിലുണ്ടായിരുന്ന സ്ഥാനാർഥി ഷിജു വർഗീസ് പൊലീസിനോട് പറഞ്ഞത്. കണ്ണനല്ലൂർ പൊലീസ് ഇദ്ദേഹത്തിന്‍റെ മൊഴിയെടുത്തു വരികയാണ്. ഫോറൻസിക്, സയിന്‍റിഫി സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

