മാവൂർ: ചാലിയാറിെൻറ പോഷകനദിയായ ചെറുപുഴയിൽ മുങ്ങിപ്പോയ 17കാരനെ രക്ഷപ്പെടുത്തി യുവാക്കൾ മാതൃകയായി. തെങ്ങിലക്കടവ് വെള്ളപ്പോക്കിൽ മൂസ, സുഹൃത്തുക്കളായ എം.കെ. അൽത്താഫ്, സി.കെ. മസ്റൂർ എന്നിവരാണ് മാതൃകയായത്.
വ്യാഴാഴ്ച ഉച്ചക്ക് തെങ്ങിലക്കടവ് ഉണിക്കൂർ ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് മാവൂർ പാറമ്മൽ സ്വദേശിയായ 17കാരനും കൂട്ടുകാരനും വെള്ളത്തിൽ മുങ്ങിപ്പോയത്. തെങ്ങിലക്കടവിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു 17കാരൻ. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും മറ്റേയാൾ ആഴത്തിലേക്ക് താഴ്ന്നുപോയി. ആ സമയം ഇതുവഴി വന്ന മൂസയും കൂട്ടുകാരും ബഹളം കേട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു. മൂസ പുഴയിൽ മുങ്ങിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കരക്കെത്തിച്ചശേഷം മൂന്നു പേരും കൂടി പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് കുട്ടിക്ക് ബോധം തിരിച്ചു കിട്ടിയത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. രക്ഷകരായ യുവാക്കളെ നാട്ടുകാർ ആദരിച്ചു.

