ഓമശ്ശേരി: കോവിഡ് ഉണ്ടാക്കിയ വറുതിക്കിടയിലും ഗ്രാമങ്ങളിൽ പണം ഇരട്ടിപ്പിക്കുന്ന തട്ടിപ്പുസംഘം താവളമടിക്കുന്നു. നിക്ഷേപകർക്ക് വലിയ തുക ലാഭം വാഗ്ദാനം ചെയ്താണ് ഇവർ സാധാരണക്കാരായ ചെറുപ്പക്കാരെ വലയിലാക്കുന്നത്. ഏതു ചെറിയ തുകയും നിക്ഷേപമായി സ്വീകരിക്കുകയും തോതനുസരിച്ച് ലാഭം നിക്ഷേപകരുടെ അക്കൗണ്ടിൽ എത്തുകയും ചെയ്യും എന്ന് ഇവർ വാഗ്ദാനം ചെയ്യുന്നു. ആദ്യം നിക്ഷേപിച്ചവർക്ക് നിശ്ചിത തോതനുസരിച്ച് തുക ലഭിച്ചതാണ് കൂടുതൽ ആളുകളെ ഇതിലേക്ക് പ്രേരിപ്പിക്കുന്നത്.
വലിയ തുകയാണ് ലാഭമായി വാഗ്ദാനം ചെയ്യുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസേന 1200 രൂപ വരെ ലാഭം വാഗ്ദാനം ചെയ്യുന്നുണ്ട്. ഓമശ്ശേരി, കാതിയോട്, മുണ്ടുപാറ, പൂളപ്പൊയിൽ, മുക്കം, തിരുവമ്പാടി തുടങ്ങി മലയോര മേഖലയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഇത്തരം സംഘങ്ങൾ താവളമുറപ്പിച്ചിട്ടുണ്ട്. മണി ചെയിൻ മാതൃകയിലാണ് ഇവർ നിക്ഷേപകരെ സമീപിക്കുന്നത്. കൂടുതൽ ആളുകളെ നിക്ഷേപകരായി ചേർക്കുന്നവർക്ക് കൂടുതൽ സംഖ്യ ഡിവിഡൻറ് കിട്ടും. ചെന്നൈ, കോയമ്പത്തൂർ ഭാഗങ്ങളിൽനിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത്.

