പയ്യോളി: മാലിന്യം മൂടാൻ കുഴിയെടുക്കവെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ അബദ്ധത്തിൽ മുറിഞ്ഞതുകാരണം പയ്യോളി മേഖലയിലെ എഴ് ടവറുകളിൽനിന്നുള്ള മൊബൈൽ ഫോൺ സേവനം നാലു മണിക്കൂറിലധികം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ തടസ്സപ്പെട്ട സ്വകാര്യ മൊബൈൽ കമ്പനിയുടെ നെറ്റ്വർക് വൈകീട്ട് നാലോടെയാണ് പുനഃസ്ഥാപിച്ചത്.
ഇതുകാരണം ആയിരക്കണക്കിന് ഉപഭോക്താക്കൾ സംഭവമറിയാതെ ഏറെനേരം വലഞ്ഞു. ദേശീയപാതയോരത്ത് പയ്യോളി പൊലീസ് സ്റ്റേഷന് എതിർവശത്തെ കൃഷിഭവൻ കെട്ടിടത്തിന് സമീപത്താണ് സംഭവം. സമീപത്തെ വ്യാപാരികൾ മാലിന്യം മൂടാനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കവെ അബദ്ധത്തിൽ മണ്ണിനടിയിലൂടെ കടന്നുപോകുന്ന കേബിൾ മുറിയുകയായിരുന്നു.
എന്നാൽ കുഴിയെടുത്ത ജോലിക്കാർ കേബിൾ മുറിഞ്ഞത് അറിയാതെ കുഴി മൂടിയ ശേഷമാണ് കോഴിക്കോട് നിന്ന് മൊബൈൽ കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തുന്നത്. വീണ്ടും കുഴിതുറന്ന ശേഷമാണ് കേബിൾ റിപ്പയർ ചെയ്തത്.

