എടവണ്ണ: കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ വാഹന ഡ്രൈവർമാർ കൃഷിയിടത്തിലിറങ്ങി. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മേഖലയിലെ ഹെവി വാഹന ഡ്രൈവർമാരാണ് മണ്ണിലിറങ്ങിയത്.
പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശികളായ പാറക്കൽ ആഷിക്, മുള്ളശേ
രി സക്കീർ, പ്രവാസിയായ പുവത്തികുന്നുമ്മൽ അശോകൻ എന്നിവരാണ് കൂട്ടുകൃഷിയിൽ ഇറങ്ങിയത്. മൂന്ന് ഏക്കർ കൃഷിഭൂമിലാണ് പയർ, ചേന, മുളക്, ചോളം, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, വെള്ളരി തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വാഹനങ്ങൾക്ക് ഓട്ടം ഇല്ലാതായതോടെയാണ് കൃഷിരംഗത്തേക്ക് ഇറങ്ങിയതെന്ന് ആഷിക് പറഞ്ഞു. കഴിഞ്ഞമാസം പെയ്ത കനത്ത മഴയിലും കാറ്റിലും കൃഷിയിടത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
കൃഷിയിടത്തിൽ വന്യമൃഗ ശല്യം ഉണ്ടെങ്കിലും അതിനെ നേരിടാൻ വ്യത്യസ്ത മാർഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രതിസന്ധികൾ മാറി വാഹനങ്ങൾക്ക് ഓട്ടം തുടങ്ങിയാലും ഈ കൂട്ടുകൃഷി തുടർന്നുപോകാനാണ് ആഗ്രഹമെന്ന് പ്രവാസി കൂടിയായ അശോകൻ പറഞ്ഞു.

