എടവണ്ണ: പ്രളയ മുൻകരുതൽ ഭാഗമായി വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരത്തിൽനിന്നുള്ള വള്ളങ്ങളും മത്സ്യത്തൊഴിലാളികളും എടവണ്ണ മേഖലയിലെത്തി.
എല്ലാ സജ്ജീകരണങ്ങളുമുള്ള വള്ളങ്ങളാണ് ഇവിടെയെത്തിയത്. പരിശീലനം ലഭിച്ച ഗാർഡുമാരും കൂടെയുണ്ട്. കഴിഞ്ഞവർഷങ്ങളിൽ റോഡുകളിലെ വെള്ളക്കെട്ടിനെത്തുടർന്ന് പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വള്ളങ്ങളെത്തിക്കാൻ പ്രയാസം നേരിട്ടതിനാലാണ് ഇത്തവണ നേരേത്ത എത്തിക്കുന്നത്.
ഗോവയിലെ നാനേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽനിന്ന് കടൽ രക്ഷാപ്രവർത്തനം, എൻജിൻ പ്രവർത്തനം, പ്രാഥമിക ശുശ്രൂഷ എന്നിവയിൽ 15 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ ഗാർഡുമാരും മത്സ്യത്തൊഴിലാളികളുമായി പത്തംഗ സംഘമാണ് കൂടെയുള്ളത്.
എടവണ്ണ പഞ്ചായത്ത് സ്റ്റാൻഡ് പരിസരത്ത് ഇറക്കിയ ബോട്ടുകൾ പൊലീസ്, ഇ.ആർ.എഫ് പ്രവർത്തകർ, ട്രോമാകെയർ, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.
bആധാർ, റേഷൻ കാർഡ് തുടങ്ങിയ അത്യാവശ്യ രേഖകൾ ഓരോ കുടുംബവും ഏതുസമയവും എടുക്കാവുന്ന രീതിയിൽ കരുതി വെക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.

