കല്ലമ്പലം: റോഡുസുരക്ഷാ മാസാചാരണത്തിെൻറ ഭാഗമായി കല്ലമ്പലം പൊലീസും, മോട്ടോർ വാഹന വകുപ്പിെൻറ സേഫ് കേരള എൻഫോഴ്സ്മെൻറ് വിഭാഗവും ദേശീയപാതയിൽ വാഹന പരിശോധന ആരംഭിച്ചു. അപകടമേഖലയായി കണ്ടെത്തിയ ചാത്തമ്പറ മുതൽ കടമ്പാട്ടുകോണം വരെയാണ് കർശന പരിശോധന.
അമിത വേഗം, അപകടകരമായി വാഹനം ഓടിക്കൽ, ഓവർ ടേക്കിങ് നിരോധിത മേഖലയിൽ ഓവർ ടേക്കിങ് , റോഡിലെ ലൈനുകളും, ട്രാഫിക് ബോർഡുകളും ധിക്കരിച്ചുള്ള ഡ്രൈവിങ്, ഹൈൽമറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക എന്നീ നിയമ ലംഘനങ്ങളാണ് പിടികൂടുന്നത്. ഫെബ്രുവരി 17 വരെ പരിശോധന തുടരും.
കഴിഞ്ഞ വർഷം മാത്രം മേഖലയിൽ 60ഓളം ഗുരുതര പരിക്കുപറ്റിയ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച അഞ്ചു പേർ മരിച്ച അപകടം നടന്നതും ഈ മേഖലയിലാണ്. നിയമം ലംഘിച്ച യാത്രക്കാർക്ക് താക്കീത് നൽകി വിട്ടെങ്കിലും ശനിയാഴ്ച മുതൽ പിഴയും ഗുരുതര ലംഘനം കണ്ടെത്തുന്നവരെ കോടതി നടപടികൾക്ക് വിധേയമാക്കാനുമാണ് തീരുമാനം. എല്ലാവരും നിയമം പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വാഹനം കൈ കാണിച്ചില്ലെങ്കിലും, വാഹന ഉടമക്ക് ഫോട്ടോ ഉൾപ്പെടെയുള്ള നോട്ടീസ് ലഭിക്കുന്ന ഇ-ചലാൻ എന്ന സംവിധാനമുപയോഗിച്ചായിരിക്കും പിഴ ഈടാക്കൽ. വാഹന ഉടമക്ക് എസ്.എം.എസ് ആയി കുറ്റത്തിെൻറ വിവരങ്ങളും ഫൈൻ തുകയുടെ വിവരങ്ങളും ലഭിക്കും. തുടർച്ചയായി നിയമ ലംഘനം നടത്തുന്നവരുടെ നോട്ടീസ് നൽകി ലൈസൻസ് സസ്പെൻഡ് ചെയ്യും
പരിശോധനക്ക് കല്ലമ്പലം എസ്.എച്ച്.ഒ ഫിറോസ് ഐ., തിരുവനന്തപുരം സേഫ് കേരള എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.

