കുളത്തൂപ്പുഴ: അധികൃതര്‍ ഉപേക്ഷിച്ച പൊലീസ് ക്വാര്‍ട്ടേഴ്സ് കെട്ടിടം തകര്‍ന്നടിയുന്നു. കുളത്തൂപ്പുഴ ടൗണിന് നടുവില്‍ പൊലീസ് സ്റ്റേഷന് മുന്നിലായി ആദ്യകാലത്ത് പ്രൗഢിയോടെ തലയുയര്‍ത്തി നിന്നിരുന്ന പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടമാണ് അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നാമാവശേഷമാകുന്നത്.
തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍ സംസ്ഥാനപാതയോട് ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിങ്കല്ലില്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്സ് കെട്ടിടം കാലങ്ങളോളം വകുപ്പ് ഉപയോഗിച്ചിരുന്നു. ആദ്യകാലങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടത്തിൽ പിന്നീട് കുളത്തൂപ്പുഴ സര്‍ക്കിള്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു.
പുതിയ കെട്ടിടത്തിലേക്ക് സർക്കിൾ ഓഫിസ് മാറിയതോടെ അടച്ചിട്ട കെട്ടിടം പിന്നീട് അറ്റകുറ്റപ്പണികള്‍ യാതൊന്നും നടത്താതെ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിെൻറ മേല്‍ക്കൂര മാറ്റിസ്ഥാപിക്കുകയോ സംരക്ഷണമേര്പ്പെടുത്തുകയോ ചെയ്യാതെ വന്നതോടെയാണ് നാശം തുടങ്ങിയത്. ഓടുകള്‍ തകര്‍ന്ന് തടികള്‍ ചിതലരിച്ച് മേല്‍ക്കൂര തകര്‍ന്നതോടെ കരിങ്കല്‍ ഭിത്തികള്‍ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലായി.
കാടുമൂടി പാമ്പുവളര്‍ത്തല്‍ കേന്ദ്രമായി മാറിയ ഈ കെട്ടിടത്തിനുമുന്നിലെ പാര്‍ക്കിങ് ഷെഡിലാണ് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ കാത്തിരിപ്പ് എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ആഭ്യന്തര വകുപ്പിനോ പൊതുജനങ്ങള്‍ക്കോ യാതൊരു ഉപയോഗവുമില്ലാതെ നാശോന്മുഖമായി മാറിയ കെട്ടിടം പൊളിച്ചുനീക്കി ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ വകുപ്പ് തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

