ആസ്റ്റർ ഇന്ത്യ, ജി.സി.സി ബിസിനസുകളെ വേര്‍തിരിക്കുന്ന നടപടി അന്തിമ ഘട്ടത്തില്‍
text_fieldsദുബൈ: ഇന്ത്യ, ജി.സി.സി ബിസിനസുകളെ വേര്‍തിരിച്ച് നിക്ഷേപ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് പ്രഖ്യാപിച്ചു. ജി.സി.സി ബിസിനസ്സില്‍ യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ര്‍ കാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോര്‍ട്യം യാഥാർഥ്യമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
2023 നവംബറില്‍ ഇന്ത്യ, ജി.സി.സി ബിസിനസുകളെ രണ്ട് വ്യത്യസ്തവും സ്വതന്ത്രവുമായ സ്ഥാപനങ്ങളായി വേര്‍തിരിക്കുന്നതിന് കോര്‍പറേറ്റ് അനുമതി ലഭിച്ചിരുന്നു. പദ്ധതി പ്രകാരം, കമ്പനിയുടെ ജി.സി.സി ബിസിനസില്‍ 65 ശതമാനം ഓഹരികളാണ് ഫജ്ര്‍ കാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോർട്യം ഏറ്റെടുക്കുക. ഇതിനായുള്ള കരാറിന് കഴിഞ്ഞ ജനുവരിയില്‍ കമ്പനിയുടെ ഓഹരി ഉടമകള്‍ അംഗീകാരം നൽകിയിരുന്നു.
ബയര്‍ എന്റിറ്റിയില്‍ 35 ശതമാനം ഓഹരി നിലനിര്‍ത്തിക്കൊണ്ട് മൂപ്പന് കുടുംബം ജി.സി.സി ബിസിനസിനെ നയിക്കും. നിലവിലുള്ള ഓഹരിയുടമകള്‍ ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ സ്ഥാപനമായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡില്‍ തുടരും. ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി വരുമാനത്തിന്റെ ഗണ്യമായ ഭാഗം പ്രഖ്യാപിക്കും. രണ്ട് കമ്പനികളായി മാറുന്നതോടെ ഇരു കമ്പനികള്‍ക്കും അതിന്റെ നിക്ഷേപക അടിത്തറ വിപുലീകരിക്കാന്‍ അവസരമൊരുക്കും.
‘ആസ്റ്ററിന്റെ ഇന്ത്യ, ജി.സി.സി ബിസിനസുകളെ വേര്‍തിരിക്കുന്നത് രണ്ട് ബിസിനസുകളുടെയും മൂല്യവും സാധ്യതയും ഉറപ്പാക്കുന്നതിനും രണ്ട് ഭൂമിശാസ്ത്രത്തിലും തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രചോദനം നല്‍കുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.