ചികിത്സക്ക് ഗസ്സയിൽനിന്ന് 14ാമത് സംഘം അബൂദബിയിൽ
text_fieldsഅബൂദബി: ഗസ്സ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികളും അർബുദ രോഗികളും അടങ്ങുന്ന 14ാമത് സംഘം ചികിത്സക്കായി അബൂദബിയിലെത്തി. ചികിത്സക്ക് 34 കുട്ടികളടക്കം 64 കുടുംബാംഗങ്ങളുമാണ് കഴിഞ്ഞ ദിവസം അബൂദബി വിമാനത്താവളത്തിലിറങ്ങിയത്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ വിമാനത്താവളത്തിൽനിന്ന് അതിവേഗം ആശുപത്രിയിലേക്ക് മാറ്റി.
ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും,അർബുദ രോഗികൾക്കും ചികിത്സ ലഭ്യമാക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് സംഘം യു.എ.ഇയിലെത്തിയത്.
ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് ഇവരെ യു.എ.ഇയിലേക്ക് എത്തിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടികളും എത്തിയവരിലുണ്ട്. യു.എ.ഇയുടെ സഹായത്തിന് രോഗികളുടെ കുടുംബാംഗങ്ങൾ നന്ദിയറിയിച്ചു.
പരിക്കേറ്റ 585 കുട്ടികളടക്കം 1154 പേർ മുമ്പ് ചികിത്സക്കായി അബൂദബിയിലെത്തിയിട്ടുണ്ട്. യു.എ.ഇയിലെ ചികിത്സക്ക് പുറമെ, അൽ ആരിഷ് തുറമുഖത്ത് നങ്കൂരമിട്ട ഫ്ലോട്ടിങ് ഹോസ്പിറ്റലും ദക്ഷിണ ഗസ്സ മുനമ്പിൽ ഒരു ഫീൽഡ് ഹോസ്പിറ്റലും സ്ഥാപിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്.
അതോടൊപ്പം ഇതിനകം ഫലസ്തീനികൾക്കായി ഭക്ഷണം, വെള്ളം, മെഡിക്കൽ വസ്തുക്കൾ എന്നിവയുൾപ്പെടെ 21,000 ടൺ അടിയന്തര സാധനങ്ങൾ യു.എ.ഇ എത്തിച്ചിട്ടുണ്ട്. 213 വിമാനങ്ങൾ, 8 എയർഡ്രോപ്പുകൾ, 946 ട്രക്കുകൾ, രണ്ട് കപ്പലുകൾ എന്നിവയിലൂടെയാണ് സഹായങ്ങൾ അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.